
നമ്മുടെ രാജ്യതലസ്ഥാനമായ ന്യൂ ഡൽഹി വായു മലിനീകരണത്തിന്റെ ആസ്ഥാനം കൂടിയാണ്. ഇതിന് പരിഹാരവുമായി സർക്കാർ പലവിധ പദ്ധതികൾ നടപ്പാക്കിയെങ്കിലും അവയൊന്നും ലക്ഷ്യം കാണാത്ത സ്ഥിതിയാണ്. മുമ്പ് 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും നിരോധിച്ചതായിരുന്നു ഇതിൽ സുപ്രധാന നടപടി. ഇതുമായി ബന്ധപ്പെട്ട് പുതിയൊരു ചുവടുവെപ്പ് കൂടി നടത്തുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ.
പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും 15 വര്‍ഷം പിന്നിട്ട പെട്രോള്‍ വാഹനങ്ങള്‍ക്കും ജൂലൈ ഒന്ന് മുതല്‍ ഇന്ധനം നല്‍കില്ല. ഏത് സംസ്ഥാനത്താണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പരിഗണിക്കാതെ ഡല്‍ഹിയിലുടനീളമുള്ള പെട്രോള്‍ പമ്പുകളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
തലസ്ഥാനത്തെ വാഹന മലിനീകരണം പരിഹരിക്കാനുള്ള നിര്‍ണായക നീക്കത്തിന്റെ ഭാഗമായി, കമ്മീഷന് ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് (CAQM) പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് 2025 ജൂലൈ 1 മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ എന്‍ഡ്-ഓഫ്-ലൈഫ് വാഹനങ്ങള്‍ക്ക് ഇന്ധനം വില്‍ക്കുന്നത് പൂർണമായും അവസാനിപ്പിക്കും.
പഴയ വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിയന്ത്രണം, നവംബര്‍ 1 മുതല്‍ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധ് നഗര്‍, സോനെപത് എന്നീ മറ്റു എന്‍സിആര്‍ മേഖലകളിലേക്കും 2026 ഏപ്രില്‍ 1 മുതല്‍ എന്‍സിആറിന്റെ ബാക്കി ഭാഗങ്ങളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കും.
ഇതിന്റെ ഭാഗമായി പമ്പുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (ANPR) കാമറകള്‍ വാഹനങ്ങള്‍ പ്രവേശിക്കുമ്പോള്‍ സ്കാന്‍ ചെയ്യും. ഇവ വാഹന്‍ ഡാറ്റാബേസുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇത് 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളെയും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളെയും ഉടനടി തിരിച്ചറിയും. പഴയ വാഹനം തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ ഇന്ധന പമ്പ് ഓപ്പറേറ്റര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. അത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിക്കപ്പെടുകയും ചെയ്യും.
ഡല്‍ഹിയിലെ 500 പമ്പുകളില്‍ 485 എണ്ണത്തിലും ഇതിനകം ANPR ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ മുഴുവൻ പമ്പുകളിലും എത്തുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നിയമം നടപ്പാക്കുന്നതിനായി സിഎക്യുഎം 100 എന്‍ഫോഴ്സ്മെന്റ് ടീമുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നതായി കണ്ടെത്തിയാല്‍ ഇന്ധന പമ്പുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
അതേസമയം, പുതിയ നിയമം വന്നാലും ആളുകൾ പഴയ വാഹനങ്ങൾ ഉപയോഗിക്കുന്നത് തുടരുമെന്നാണ് ഈ മേഖലയിലുള്ളവരുടെ നിരീക്ഷണം. നിലവിൽ 10 വർഷം പിന്നിട്ട ഡീസൽ വാഹനങ്ങളും 15 വർഷം പിന്നിട്ട പെട്രോൾ വാഹനങ്ങളും ഭൂരിഭാഗം പേരും വിറ്റ് ഒഴിവാക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി വാഹനങ്ങളാണ് കേരളത്തിലേക്കടക്കം വരുന്നത്. അതേസമയം, വാഹനം ഒഴിവാക്കാൻ താൽപ്പര്യമില്ലാത്തവർ ഡൽഹിക്ക് പുറത്തുപോയി മറ്റൊരാളുടെ പേരിൽ റീ രജിസ്ട്രേഷൻ നടത്തി വീണ്ടും ഡൽഹിയിൽ ഉപയോഗിക്കാറാണ് പതിവ്. ഇന്ധനം നിഷേധിക്കുന്ന നിയമം വന്നാൽ, സംസ്ഥാനത്തിന് പുറത്തുപോയി ഇന്ധം നിറച്ച് ഉപയോഗിക്കാൻ സാധ്യതയുണ്ട്. കൂടാതെ കരിഞ്ചന്തയിലും ഇന്ധനം സുലഭമായി ലഭിക്കാൻ കാരണമാകും.