സുരക്ഷയും തിരിച്ചറിയൽ പ്രക്രിയയും മെച്ചപ്പെടുത്താനായി ഇ-പാസ്പോർട്ട് അവതരിപ്പിച്ച് ഇന്ത്യ. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇ-പാസ്പോർട്ട് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. യാത്രയുടെ ഡോക്യമെന്‍റേഷൻ പ്രക്രിയ മെച്ചപ്പെടുത്തുന്നതിലും ആധുനികവതക്രിക്കുന്നതിലും ഇത് സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കുന്നത്. പരമ്പരാഗത പാസ്പോർട്ടും ഇ-പാസ്പോർട്ടും പരസ്പരം ബന്ധിപ്പിക്കുന്നതായിരിക്കും. പാസ്പോർട്ട് സേവ പ്രോഗ്രാം വേർഷൻ 2.0 യുടെ ഭാഗമായാണ് ഇ-പാസ്പോർട്ട് അവതരിപ്പിച്ചിട്ടുള്ളത്.
പുതിയ ഇ-പാസ്പോർട്ടിൽ ബിൽറ്റ് ഇൻ ആന്‍റിനയും എംബഡഡ് റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (RFID) ചിപ്പും ഉണ്ട്. പാസ്പോർട്ടിന്റെ കവറിലാകും ഇവയുണ്ടാവുക. ഇതിലൂടെ വ്യക്തിയുടെ വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കും. ഇ-പാസ്പോർട്ടിന്റെ മുൻ കവറിൽ സ്വർണ നിറത്തിലുള്ള ചിഹ്നം പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
ഉയർന്ന നിലവാരത്തിലുള്ള ഡാറ്റ സംരക്ഷണമാണ് ഇ-പാസ്പോർട്ട് വാഗ്ദാനം ചെയ്യുന്നത്. കൃത്രിമത്വം, വ്യജരേഖ ചമയ്ക്കൽ, ഐഡന്‍റിറ്റി മോഷണം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. അന്താരാഷ്ട്ര യാത്രയ്ക്കിടെ തിരിച്ചറിയൽ പരിശോധനകളുടെ കാര്യക്ഷമതയും വിശ്വാസ്യതയും മെച്ചപ്പെടുത്താൻ ഇത് ഉപയോഗപ്രദമാണ്.
നാഗ്പൂർ, ഭുവനേശ്വർ, ജമ്മു, ഗോവ, ഷിംല, റായ്പൂർ, അമൃത്സർ, ജയ്പൂർ, ചെന്നൈ, ഹൈദരാബാദ്, സൂറത്ത്, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിൽ ഇ-പാസ്പോർട്ട് നിലവിൽ ലഭ്യമാണ്. 2025 മധ്യത്തോടെ രാജ്യത്തെ എല്ലാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ വഴിയും ഇവ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.