പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീരിലെ ടൂറിസം വളരെയധികം മന്ദഗതിയിലാണ്. ഭൂമിയിലെ സ്വർഗത്തിലേക്ക് സഞ്ചാരികൾ എത്താൻ മടിക്കുന്നു. ഇത് ഇവിടത്തെ നാട്ടുകാരെയും വ്യാപാരികളെയുമെല്ലാം വലിയ രീതിയിൽ തന്നെ ബാധിച്ചുകഴിഞ്ഞു.
ഈ സാഹചര്യത്തിൽ ടൂറിസം വീണ്ടും തിരികെ കൊണ്ടുവരാനും സഞ്ചാരികളെ കാഴ്ചകളുടെ പറുദീസയിലേക്ക് ആകർഷിക്കാനുമായി ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (ടിഎഎഐ) നേതൃത്വത്തിൽ ‘ലെറ്റ്സ് വിസിറ്റ് ജെ&കെ’, ‘ചലോ കശ്മീർ’ കാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്.
കശ്മീരിന്‍റെ ഊർജ്ജസ്വലത വീണ്ടെടുക്കാനും വിനോദസഞ്ചാരം പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഈ പ്രചാരണമെന്ന് ടിഎഎഐ അറിയിച്ചു. ‘സമീപകാലത്തെ പ്രശ്നങ്ങൾ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെങ്കിലും, അവയ്ക്ക് ഈ മേഖലയുടെ കാലാതീതമായ ആകർഷണത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഇത്തരം സംഭവങ്ങൾ ജമ്മു കശ്മീരിന്‍റെ പാരമ്പര്യം ഇല്ലാതാക്കില്ല’ -ടിഎഎഐ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ജമ്മു കശ്മീരിലേക്കുള്ള യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഞങ്ങൾ പ്രാദേശിക ഉപജീവനമാർഗങ്ങളെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി, ഐക്യം, പ്രത്യാശ എന്നിവയുടെ സന്ദേശം നൽകുകയും ചെയ്യുന്നുവെന്നും അസോസിയേഷൻ കൂട്ടിച്ചേർത്തു. ടിഎഎഐയുടെ മാനേജിങ് കമ്മിറ്റിയും ചാപ്റ്റർ ചെയർപേഴ്സൻമാരും ജമ്മു കശ്മീരിലേക്കുള്ള യാത്രയെ സജീവവും സുസ്ഥിരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കാൻ ഐക്യകണ്ഠേന പ്രമേയവും പാസാക്കി.
ഇന്ത്യയിലുടനീളമുള്ള സഞ്ചാരികൾക്കായി പ്രചാരണ സന്ദേശവും പുറത്തിറക്കി. നിങ്ങളുടെ ഹൃദയത്തിൽ ജമ്മു കശ്മീരിനായി ഇടം നൽകുക, ജമ്മു കശ്മീർ സന്ദർശിക്കാൻ പദ്ധതികൾ തയ്യാറാക്കുക, ജമ്മു കശ്മീരിലെ ജനങ്ങളെ പിന്തുണയ്ക്കുക, ജമ്മു കശ്മീരിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ നമ്മുക്ക് സഹായിക്കാം എന്നിവയാണ് സന്ദേശങ്ങൾ.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2024ൽ കശ്മീരിലെ ടൂറിസം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. 2.35 കോടി വിനോദസഞ്ചാരികളാണ് കശ്മീരിന്‍റെ സൗന്ദര്യം ആസ്വദിക്കാനെത്തിയത്. ഇതിൽ ആഭ്യന്തര സഞ്ചാരികളും അമർനാഥ്, വൈഷ്ണോ ദേവി തീർത്ഥാടകരുമുണ്ട്. കൂടാതെ ഏകദേശം 65,000 വിദേശ വിനോദസഞ്ചാരികളും ഇവിടെ പറന്നിറങ്ങി.