
ഇന്ത്യയിൽ ദിനംപ്രതി വാഹനാപകടങ്ങളിൽ നിരവധി പേരാണ് മരിക്കുന്നതും പരിക്കേൽക്കുന്നതും. വാഹനങ്ങളിലെ സുരക്ഷയുടെ കുറവും റോഡ് സംസ്കാരവും മോശം റോഡുകളുമെല്ലാമാണ് പലപ്പോഴും വില്ലനാകുന്നത്. ഏതാനും വർഷം മുമ്പാണ് ചെറു കാറുകളിൽ പോലും എയർ ബാഗ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ നിർബന്ധമാക്കിയത്. ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ ഇരുചക്ര വാഹനങ്ങളിലേക്കും കൊണ്ടുവരികയാണ് അധികൃതർ.
ഇന്ത്യയില്‍ വില്‍പ്പന നടത്തുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും 2026 ജനുവരി ഒന്നുമുതല്‍ എബിഎസ് (ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയിരിക്കുകയാണ്. വാഹനാപകടങ്ങളും മരണങ്ങളും കുറച്ച് സുരക്ഷ വര്‍ധിപ്പിക്കാനാണ് പുതിയ നീക്കമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 125 സിസി കൂടുതല്‍ എഞ്ചിന് ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. ഏകദേശം 40 ശതമാനം ഇരുചക്രവാഹനങ്ങള്‍ക്കും ഈ സുരക്ഷാഫീച്ചര്‍ സജ്ജീകരിച്ചിട്ടില്ല. യാത്രക്കാരന് പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോഴോ ബലമായി ബ്രേക്ക് പിടിക്കുമ്പോഴോ ടയറുകള്‍ ലോക്ക് ചെയ്യപ്പെടുന്നത് തടയാന്‍ എബിഎസ് സഹായിക്കും. ഓടിക്കുന്ന വ്യക്തിക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താനും തെന്നിവീണ് അപകടം സംഭവിക്കുന്നതും തടയാന്‍ ഇത് സഹായിക്കും.
അപകടം സംഭവിക്കുന്നത് എബിഎസ് വഴി കുറയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എബിഎസിന് പുറമെ പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ബിഐഎസ് സര്‍ട്ടിഫൈഡ് ചെയ്ത രണ്ട് ഹെല്‍മറ്റുകളും സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രമേ ആവശ്യമുള്ളു. രണ്ട് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതിലൂടെ ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന രണ്ടുപേരുടെ സുരക്ഷയും ഉറപ്പാക്കാന്‍ കഴിയും.
റോഡ് സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് പുതിയ മാറ്റങ്ങള്‍. ഇന്ത്യയിലെ റോഡ് അപകടങ്ങളില്‍ മരിക്കുന്നവരില്‍ 44 ശതമാനവും ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ്. ഇതില്‍ ഭൂരിഭാഗം ആളുകളും മരിക്കുന്നത് തലക്കേല്‍ക്കുന്ന ആഘാതം മൂലമാണ്. മിക്ക ഇരുചക്ര യാത്രികരും ഹെല്‍മറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. ഈ നിയമങ്ങളെക്കുറിച്ച് ഗതാഗതവകുപ്പ് ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കും. അതേസമയം, പല മുൻനിര ബൈക്കുകളിലും സ്കൂട്ടറുകളിലും നിലവിൽ എബിഎസ് സംവിധാനമുണ്ട്. ഡ്യുവൽ എബിഎസ് ഉള്ള വാഹനങ്ങളാണ് കൂടുതൽ സുരക്ഷിതം.